2017, മേയ് 14, ഞായറാഴ്‌ച

മേടത്തിലെ തീക്ഷ്ണമായ വേനലിന്റെ അവസാന പാദമാണ്  കത്തുന്ന പകൽ, പക്ഷേ ഇടവിടാതെ വീശുന്ന മധ്യാഹ്നക്കാറ്റിന്  വല്ലാത്തൊരു ഊർജസ്വലതയുണ്ട്. വേനലിന്റെ കാഠിന്യത്തിലും അതു നമ്മളിൽ ഉത്സാഹം നിറയ്ക്കുന്നു. വെറുതെ വടക്കേ പറമ്പിലെ റബ്ബർ തോട്ടത്തിലേക്ക് നോക്കിയപ്പോൾ പശുവിനെ തീറ്റിച്ചു കാറ്റേറ്റ് ഇളവേൽക്കുന്ന അമ്മയെ കണ്ടതു പോലെ തോന്നി. റബ്ബർ മരങ്ങൾ ഈ പറമ്പ് സ്വന്തമാക്കിയത് അമ്മ അറിഞ്ഞിട്ടില്ല. അമ്മയുടെ തൊടിയിൽ മാവും പ്ലാവും പുളിയുമായിരുന്നു. അമ്മ മരിച്ചതിനു ശേഷമാണ് അവയൊക്കെ മുറിച്ചു മാറ്റി പണക്കൃഷി നടത്തിയത്. എന്നിട്ടിപ്പോ.....കറയെടുക്കാതെ നിർത്തിയിരിക്കുന്ന മൂപ്പെത്തിയ മരങ്ങൾ, കെട്ടുപ്രായം കഴിഞ്ഞ പെണ്ണുങ്ങളെ ഓർമിപ്പിച്ചു. വടക്കേ അതിരിലെ ചക്കരമാവ് തന്നിരുന്ന മധുരം ഇപ്പോഴും നാവിലുണ്ട്. പണം തരാത്ത റബ്ബർ മരങ്ങൾ പക്ഷേ ഏറെ തണലു തരുന്നുണ്ട്.
എന്നാലും അമ്മയുടെ കറികളുടെ രുചി പോലെ, ചക്കരമാങ്ങയുടെ മധുരം പോലെ, പ്രഭാതങ്ങളുടെ ഉദ്വേഗവും മധ്യാഹ്നങ്ങളുടെ ആലസ്യവും മൂവന്തികളുടെ സ്വപ്നങ്ങളുംപോലെ മറക്കാനാവാത്ത പലതും ഈ തണലിലും മുളച്ചു പൊന്തുന്നുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ