2018, സെപ്റ്റംബർ 26, ബുധനാഴ്‌ച

 ഒരു ദിവസം !
**************
                 ഒരു ദിവസം എന്തൊക്കെ ആഘാതങ്ങലേൽപ്പിച്ചാണൊന്ന് കറങ്ങി തീരുക !
രാവിലെ ഓഫീസിൽ മരണാനന്തര ക്ലയിമിന്റെ അന്വേഷണത്തിന് ഒരു രണ്ടുവയസ്സുകാരനെയും തോളത്തിട്ടു മുന്നിൽ വന്ന പെൺകുട്ടി! കണ്ണുകളിൽ അഗാധ കദനമല്ല.ആയുധം നഷ്ടപ്പെട്ട ഒരു പോരാളിയുടെ ഭാവം. സിന്ദൂരമണിയാത്ത നെറ്റിത്തടം. മേൽക്കാതു കുത്തി ഇട്ടിരിക്കുന്ന രണ്ടു കുഞ്ഞിക്കമ്മലുകൾ, താനൊരിക്കൽ സുന്ദരിയാവാൻ ശ്രമിച്ചിരുന്നതിനെ ഓർമിപ്പിച്ചു. സംശയരോഗമായിരുന്നുവത്രെ ഭർത്താവിന്. മദ്യപാനവും ദേഹോപദ്രവങ്ങളും ഏറിയപ്പോൾ രണ്ടു വീട്ടുകാരുടെയും അഭിപ്രായത്തിൽ അവൾ ചെറിയകുഞ്ഞുമായി സ്വന്തം വീട്ടിൽ നിന്നു. ചെറിയവനേക്കാൾ പ്രായത്തിൽ കുറച്ചു കൂടുതൽ മൂത്തവൻ  അച്ഛനൊപ്പവും.

വീണ്ടും ഫോൺ വിളികളും വഴക്കുകളും... ഒടുവിൽ വീട്ടുകാർകൂടി പറഞ്ഞ് അവൾ ഫോൺ എടുക്കാതെയായി. അങ്ങിനെ എടുക്കാത്ത ഒരു ഫോൺ വിളിയുടെ അന്ത്യത്തിൽ ആയാൾ  സ്വയം കെട്ടിത്തൂങ്ങി. അമ്മ ഫോൺ  എടുക്കാഞ്ഞല്ലേ അച്ഛൻ അങ്ങിനെ ചെയ്തതെന്ന് മകൻ ഒടുങ്ങാത്ത പകയിലും ദേഷ്യത്തിലും.
കല്യാണത്തിനു മുൻപ് എനിക്കൊരു ഇഷ്ടമുണ്ടായിരുന്നതാ മാഡം, ഇങ്ങേരുടെ കൂടെ കൂടിയിട്ട് പിന്നിതുവരെ ഞാനങ്ങനെ വിചാരിച്ചിട്ടു കൂടിയില്ല, എന്ന് പ്രണയവും,പ്രമേയവും നഷ്ടപ്പെട്ടവൾ എനിക്കുമുൻപിൽ കരയാതെ നിന്നു.
**********************************

         ജനനത്താൽ വൈകല്യം ബാധിച്ച മകനെ വളർച്ചയുടെ പടവുകളിൽ വലിച്ചുകയറ്റാൻ ആയാസപ്പെട്ടിരുന്ന ഗിരിജ. എൻ്റെ മകൾ പിറന്ന കാലത്താണ് ഗിരിജയ്ക്കും കുഞ്ഞുണ്ടായത്. ഓരോ കണ്ടുമുട്ടലുകളിലും "മോൾ കമഴ്‌ന്നുവോ, ഇരുന്നോ, പിച്ചവച്ചോ "എന്നൊക്കെ തിരക്കികൊണ്ടിരുന്നു ഗിരിജ. അവൻ എല്ലാറ്റിനും പിന്നിലായിരുന്നു.കിലോമീറ്ററുകൾ അകലെ മെഡിക്കൽ കോളേജിൽ  ഫിസിയോതെറാപ്പിക്ക് നിത്യേന അവനെ എത്തിച്ച എത്ര കാലങ്ങൾ !മുതിർന്നപ്പോൾ ഞങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ അവനെയും കൂട്ടി. പത്താം തരം പരീക്ഷയ്ക്ക് അവനെ ഇരുത്താൻ എത്ര വാതിലുകൾ കയറിയിറങ്ങി ! ഒരിക്കലും ഒരു സഹായമാവാതിരുന്ന ഭർത്താവ് പക്ഷേ അടുത്തിടെ  മസ്തിഷ്ക ആഘാതത്താൽ കിടപ്പിലായി ഗിരിജയെ തോൽപ്പിച്ചുകളഞ്ഞു.
എന്താണീയിടെ കാണാതേ എന്ന ചോദ്യത്തിന് മുൻപിൽ കണ്ണീരായി മാറി ഗിരിജ. അവൻ ഈയിടെയായി വല്ലാതെ ബഹളം വയ്ക്കുന്നു. അക്രമാസക്തനാകുന്നു.ഇളയവന് പഠിക്കാനാവുന്നില്ല  ഇത്തരം കുട്ടികളെ നോക്കുന്ന  കേന്ദ്രങ്ങളെക്കുറിച്ച് പലതവണ അന്വേഷിച്ചു. "എവിടെയെങ്കിലും ആക്കാമെന്നു വച്ചാൽ, അവനെ കാണാതെ എനിക്കു വയ്യ.... "എന്ന് ഉരുകിയൊലിക്കുന്നു, മാതൃഹൃദയം !
******************************************

സ്വന്തം ടീച്ചറിനൊപ്പം
 കാണാതെ പോയ പത്താം ക്ലാസ്സു കാരന്റെ അമ്മയുടെ കണ്ണീരിലാണ് ഇന്നത്തെ ദിവസം
 കറങ്ങി എത്തിയത്.
ഒരു ദിവസത്തെ സമ്പന്നമോ ദരിദ്രമോ ആക്കുന്ന എത്രയെത്ര.....

2018, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

ജലാധിപത്യം !

ഇത്തവണ വന്നുവിളിക്കുകയായിരുന്നില്ല,  നേരെ കടന്നുകയറി ആധിപത്യം ഉറപ്പിക്കയായിരുന്നു .ഞങ്ങൾ നിരുപാധികം ഒഴിഞ്ഞുകൊടുത്തു. കറുത്തിരുണ്ട് വല്ലാത്തൊരു ഭാവത്തോടെ ജലം എങ്ങും നിറഞ്ഞുകൊണ്ടേയിരുന്നു ,ഞങ്ങൾ ഇറങ്ങുമ്പോൾ. ആ പ്രഭാതത്തിൽ കൃത്യമായി പറഞ്ഞാൽ 2018  ആഗസ്റ്റ് മാസം 16-നു രാവിലെ ഗേറ്റിനു വെളിയിൽ പുഴ എത്തിയത് നാട്ടുവെളിച്ചത്തിൽ ഒരു തിളക്കം പോലെ കണ്ടറിഞ്ഞത് ഏറെ കൗതുകത്തോടെ ആയിരുന്നു. കായൽ അണയാറായ മൂവാറ്റുപുഴയാറിനെ വഴി തടഞ്ഞു രണ്ടായി പിരിച്ച് കുറച്ച് ചുറ്റിവളച്ചു ഒഴുക്കി വിട്ട ഇടവട്ടമെന്ന ഈ കരപ്രദേശം അതുകൊണ്ട് തന്നെ രണ്ടു പുഴകളുടെ ഇടയിലെ തുരുത്തുപോലെ ആണെന്നു പറയാം .ഈ നാട്ടുകാരിയായി മാറി രണ്ടു പതിറ്റാണ്ടിൽ കൂടുതൽ കഴിഞ്ഞിട്ടും രണ്ടു പ്രാവശ്യം മാത്രമേ വെള്ളപ്പൊക്കം എന്നത് കണ്ടനുഭവിച്ചിട്ടുള്ളൂ എന്നതിനാലാണ് അങ്ങനെയൊരു കൗതുകം നില നിന്നത്. എന്നാൽ പടിയുടെ ഉയരം കയറിയിറങ്ങി മുറ്റം നിറയാൻ അധിസമയം എടുത്തില്ല. അതൊരു അത്ഭുതമായി. അന്ന് സന്ധ്യ നേരത്ത് വീട്ടിൽ ഞാൻ മാത്രമുണ്ടായിരുന്ന ഇരുട്ടിലേക്ക് പൂമുഖ വാതലിന്റെ പടിയ്ക്കടി വഴി മഞ്ഞ നിറത്തിൽ പ്രളയജലം വെളുത്ത തറയിലേക്ക് പരന്നു തുടങ്ങി. പിന്നെ വളരെ പെട്ടെന്ന് ഉള്ളാകെ നിറഞ്ഞു. ഇതിനിടയിൽ അമ്മയും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മാറിമാറി ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. ടിവിയിൽ കണ്ടുകൊണ്ടിരുന്ന മഹാപ്രളയ ദൃശ്യങ്ങൾ എല്ലാവരെയും ഭയചകിതരാക്കിയിരുന്നു, എന്നു വേണം പറയാൻ .എല്ലാവരും ആവർത്തിച്ച്‌ ഞങ്ങളോട് വീടുവിടാൻ പറഞ്ഞുകൊണ്ടേയിരുന്നു. ആ രാത്രി ഏറെ വൈകി മുകളിലത്തെ മുറിയിൽ ഉറങ്ങാൻ കിടന്നു. വസ്തുവകകൾ എല്ലാം മുകൾ നിലയിലേക്ക്സുരക്ഷിതമായി  മാറ്റിയ ശ്രമകരമായ അധ്വാനത്തിനു ശേഷവും ഉറക്കം പക്ഷേ അകലെ നിന്നു. വെളിച്ചമില്ല .എങ്ങും ഇരുട്ട് .. വീടിനു മുൻപിലത്തെ ജലവഴികളിലൂടെ പലായനത്തിന്റെ ശബ്ദഘോഷങ്ങൾ കേട്ടുകൊണ്ടേയിരുന്നു .ഇടക്കെഴുന്നേറ്റു താഴേക്കു ടോർച്ചടിച്ചു നോക്കുമ്പോൾ കറുത്ത വെള്ളം മുകളിലേക്ക് ഉയർന്നുകൊണ്ടേയിരിക്കുന്നു .അതൊരു വല്ലാത്ത രാത്രിയായിപ്പോയി .പിന്നെ വെളുത്ത്‌ ഞങ്ങൾ ഇറങ്ങുകയായിരുന്നു ചിങ്ങം ഒന്നാം തീയതി വെള്ളിയാഴ്ച രാവിലെ മുറ്റത്തെ അരയയൊപ്പം വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ രണ്ടു മണിക്കൂർ എടുത്ത ആ ജലയാത്രയെക്കുറിച്ചു തീരെ തന്നെ സങ്കല്പങ്ങൾ തെളിഞ്ഞിരുന്നില്ല .ഒഴുക്കിനെതിരെ പുഴയുടെ നേർക്കു നടന്നു ,പുഴയോരത്തു കൂടിയുള്ള വഴിയേ അരയൊപ്പം വെള്ളത്തിൽ നടക്കുക ഏറെ ശ്രമകരമായിരുന്നു. നടന്നിട്ടും തീരാതെ ജലപാതകൾ !എവിടെയാണ് ജലം ഒഴിഞ്ഞൊരു കര? അവസാനം പാലത്തിനു മുകളിൽ കര തൊടുമ്പോൾ പരിക്ഷീണിതരായിരുന്നു. പാലത്തിൽ നിന്നുനോക്കുമ്പോൾ എങ്ങും പ്രളയജലം മാത്രം  രൗദ്ര ഭീമനെപ്പോലെ മുവാറ്റുപുഴയാർ !ചുറ്റുമുള്ള എല്ലാ ചെറുവഴികളിലൂടെയും നടന്നും നീന്തിയും വള്ളത്തിലുമായി ചെറിയ ചെറിയ ഭാണ്ഡങ്ങൾ പേറിയ അഭയാത്രി പ്രവാഹങ്ങൾ !അവരിലൊരാളായി ,അതിലലിഞ്ഞു ഞങ്ങളും !

2018, മേയ് 26, ശനിയാഴ്‌ച

മനുഷ്യശരീരത്തിനു താങ്ങാവുന്നതിനപ്പുറത്തെ  നിലയില്ലാ കയത്തിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് എന്നെ കൈപിടിച്ച് നടത്തുമ്പോൾ വേദന അസ്ഥികളിൽ കവിതയായ് പൂത്തിറങ്ങുന്നു .ആപാദചൂഢം വലിഞ്ഞു നീളുന്ന ശരീരം ജീവനെ ചേർത്തുനിർത്തി ആയാസപ്പെടുന്നു. നീരു വീർക്കുന്ന ഇടംകൈ പഴംതുണിക്കെട്ടു പോലെ വീണ്ടും ശരീരത്തോട് ചേരുന്നു. അടുത്ത തവണ വീണ്ടും ഒരിക്കൽ കൂടി, ഇറങ്ങുന്നു.. .വലിഞ്ഞു മുറുകുന്നു   . 
         ഗുരുസാഗരത്തിൽ കരിന്തൊലി പുതച്ച പുറത്ത് ചാട്ടവാറടിയേറ്റു പുളഞ്ഞപ്പോൾ മകനേ ... മകനേ. .. .എന്നു വിളിച്ചു കരഞ്ഞ മഹിഷപിതാമഹനെ ഓർക്കുന്നു, ഞാൻ. അതല്ലാതെ മറ്റൊരു ചിത്രവും ഓർമിക്കാനില്ല. ഒരു പക്ഷേ.. കരിന്തൊലിയിൽ ചോരപ്പാടുകൾ വീഴ്ത്തിയ ഒരു ഇടംകൈ. ... .?
കണ്ണീരില്ലാതെ ഞാൻ ആരെവിളിച്ചു കരയണം ?