2018, മേയ് 26, ശനിയാഴ്‌ച

മനുഷ്യശരീരത്തിനു താങ്ങാവുന്നതിനപ്പുറത്തെ  നിലയില്ലാ കയത്തിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് എന്നെ കൈപിടിച്ച് നടത്തുമ്പോൾ വേദന അസ്ഥികളിൽ കവിതയായ് പൂത്തിറങ്ങുന്നു .ആപാദചൂഢം വലിഞ്ഞു നീളുന്ന ശരീരം ജീവനെ ചേർത്തുനിർത്തി ആയാസപ്പെടുന്നു. നീരു വീർക്കുന്ന ഇടംകൈ പഴംതുണിക്കെട്ടു പോലെ വീണ്ടും ശരീരത്തോട് ചേരുന്നു. അടുത്ത തവണ വീണ്ടും ഒരിക്കൽ കൂടി, ഇറങ്ങുന്നു.. .വലിഞ്ഞു മുറുകുന്നു   . 
         ഗുരുസാഗരത്തിൽ കരിന്തൊലി പുതച്ച പുറത്ത് ചാട്ടവാറടിയേറ്റു പുളഞ്ഞപ്പോൾ മകനേ ... മകനേ. .. .എന്നു വിളിച്ചു കരഞ്ഞ മഹിഷപിതാമഹനെ ഓർക്കുന്നു, ഞാൻ. അതല്ലാതെ മറ്റൊരു ചിത്രവും ഓർമിക്കാനില്ല. ഒരു പക്ഷേ.. കരിന്തൊലിയിൽ ചോരപ്പാടുകൾ വീഴ്ത്തിയ ഒരു ഇടംകൈ. ... .?
കണ്ണീരില്ലാതെ ഞാൻ ആരെവിളിച്ചു കരയണം ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ