2017, മേയ് 21, ഞായറാഴ്‌ച

മൗനം ഉറഞ്ഞ പകലിൽ
-------------------------------------

മൗനം ഉറഞ്ഞുതീർന്നതു പോലൊരു പകൽ. കാറ്റില്ല ----വെയിലില്ല ----ഒരൊറ്റ നിൽപ്പാണ്. കാലത്തിന്റെ നരച്ച മുഖം പോലെ. വന്നു കടന്നുപോകുന്ന മണിക്കൂറുകൾ സ്പർശിക്കുന്നേയില്ല. ചീവീടുകളുടെ സംഗീതം നിശ്ശബ്ദതയ്ക്ക് ആഴമേറ്റിയതേയുള്ളൂ. പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു മഴസമൃദ്ധിയിലേക്ക് മനസ്സിനെ എത്തിച്ച മൗനം. വറുതിയും സ്നേഹവും പാലൂട്ടി വളർത്തിയ മഴക്കാലം.

                 പനയോലയിറയിൽനിന്നു കർക്കിടകപ്പെയ്ത്ത് ചാലുകളായി വീണുകൊണ്ടിരുന്നു. അറപ്പുരയെ അടുക്കളപ്പുരയോട് ചേർത്തിരുന്ന നാകപ്പാത്തിയിൽ നിന്ന് കുതിച്ചു ചാടിയിരുന്ന മഴവെള്ളം അദൃശ്യമായ എന്തിനെയോ കയ്യെത്തിപ്പിടിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. നാകപ്പാത്തി കൂട്ടിയോജിപ്പിച്ചിരുന്ന വിശാലമായ താളത്തിലായിരുന്നു, കുഞ്ഞുങ്ങൾക്ക്‌ തൊട്ടിലുകൾ കെട്ടിയിരുന്നത്. തായ്പ്പുരയുടെ പരുക്കൻ തിണ്ണയോട് ചാണകം മെഴുകിയ അടുക്കളപ്പുരയുടെ ഇറയം ചേർന്നിരുന്ന തളത്തിലെ തൊട്ടിലിൽ കിടക്കുമ്പോൾ മുലപ്പാൽ പുളിച്ചുതികട്ടിയത് ഓർമയുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ