2018, സെപ്റ്റംബർ 26, ബുധനാഴ്‌ച

 ഒരു ദിവസം !
**************
                 ഒരു ദിവസം എന്തൊക്കെ ആഘാതങ്ങലേൽപ്പിച്ചാണൊന്ന് കറങ്ങി തീരുക !
രാവിലെ ഓഫീസിൽ മരണാനന്തര ക്ലയിമിന്റെ അന്വേഷണത്തിന് ഒരു രണ്ടുവയസ്സുകാരനെയും തോളത്തിട്ടു മുന്നിൽ വന്ന പെൺകുട്ടി! കണ്ണുകളിൽ അഗാധ കദനമല്ല.ആയുധം നഷ്ടപ്പെട്ട ഒരു പോരാളിയുടെ ഭാവം. സിന്ദൂരമണിയാത്ത നെറ്റിത്തടം. മേൽക്കാതു കുത്തി ഇട്ടിരിക്കുന്ന രണ്ടു കുഞ്ഞിക്കമ്മലുകൾ, താനൊരിക്കൽ സുന്ദരിയാവാൻ ശ്രമിച്ചിരുന്നതിനെ ഓർമിപ്പിച്ചു. സംശയരോഗമായിരുന്നുവത്രെ ഭർത്താവിന്. മദ്യപാനവും ദേഹോപദ്രവങ്ങളും ഏറിയപ്പോൾ രണ്ടു വീട്ടുകാരുടെയും അഭിപ്രായത്തിൽ അവൾ ചെറിയകുഞ്ഞുമായി സ്വന്തം വീട്ടിൽ നിന്നു. ചെറിയവനേക്കാൾ പ്രായത്തിൽ കുറച്ചു കൂടുതൽ മൂത്തവൻ  അച്ഛനൊപ്പവും.

വീണ്ടും ഫോൺ വിളികളും വഴക്കുകളും... ഒടുവിൽ വീട്ടുകാർകൂടി പറഞ്ഞ് അവൾ ഫോൺ എടുക്കാതെയായി. അങ്ങിനെ എടുക്കാത്ത ഒരു ഫോൺ വിളിയുടെ അന്ത്യത്തിൽ ആയാൾ  സ്വയം കെട്ടിത്തൂങ്ങി. അമ്മ ഫോൺ  എടുക്കാഞ്ഞല്ലേ അച്ഛൻ അങ്ങിനെ ചെയ്തതെന്ന് മകൻ ഒടുങ്ങാത്ത പകയിലും ദേഷ്യത്തിലും.
കല്യാണത്തിനു മുൻപ് എനിക്കൊരു ഇഷ്ടമുണ്ടായിരുന്നതാ മാഡം, ഇങ്ങേരുടെ കൂടെ കൂടിയിട്ട് പിന്നിതുവരെ ഞാനങ്ങനെ വിചാരിച്ചിട്ടു കൂടിയില്ല, എന്ന് പ്രണയവും,പ്രമേയവും നഷ്ടപ്പെട്ടവൾ എനിക്കുമുൻപിൽ കരയാതെ നിന്നു.
**********************************

         ജനനത്താൽ വൈകല്യം ബാധിച്ച മകനെ വളർച്ചയുടെ പടവുകളിൽ വലിച്ചുകയറ്റാൻ ആയാസപ്പെട്ടിരുന്ന ഗിരിജ. എൻ്റെ മകൾ പിറന്ന കാലത്താണ് ഗിരിജയ്ക്കും കുഞ്ഞുണ്ടായത്. ഓരോ കണ്ടുമുട്ടലുകളിലും "മോൾ കമഴ്‌ന്നുവോ, ഇരുന്നോ, പിച്ചവച്ചോ "എന്നൊക്കെ തിരക്കികൊണ്ടിരുന്നു ഗിരിജ. അവൻ എല്ലാറ്റിനും പിന്നിലായിരുന്നു.കിലോമീറ്ററുകൾ അകലെ മെഡിക്കൽ കോളേജിൽ  ഫിസിയോതെറാപ്പിക്ക് നിത്യേന അവനെ എത്തിച്ച എത്ര കാലങ്ങൾ !മുതിർന്നപ്പോൾ ഞങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ അവനെയും കൂട്ടി. പത്താം തരം പരീക്ഷയ്ക്ക് അവനെ ഇരുത്താൻ എത്ര വാതിലുകൾ കയറിയിറങ്ങി ! ഒരിക്കലും ഒരു സഹായമാവാതിരുന്ന ഭർത്താവ് പക്ഷേ അടുത്തിടെ  മസ്തിഷ്ക ആഘാതത്താൽ കിടപ്പിലായി ഗിരിജയെ തോൽപ്പിച്ചുകളഞ്ഞു.
എന്താണീയിടെ കാണാതേ എന്ന ചോദ്യത്തിന് മുൻപിൽ കണ്ണീരായി മാറി ഗിരിജ. അവൻ ഈയിടെയായി വല്ലാതെ ബഹളം വയ്ക്കുന്നു. അക്രമാസക്തനാകുന്നു.ഇളയവന് പഠിക്കാനാവുന്നില്ല  ഇത്തരം കുട്ടികളെ നോക്കുന്ന  കേന്ദ്രങ്ങളെക്കുറിച്ച് പലതവണ അന്വേഷിച്ചു. "എവിടെയെങ്കിലും ആക്കാമെന്നു വച്ചാൽ, അവനെ കാണാതെ എനിക്കു വയ്യ.... "എന്ന് ഉരുകിയൊലിക്കുന്നു, മാതൃഹൃദയം !
******************************************

സ്വന്തം ടീച്ചറിനൊപ്പം
 കാണാതെ പോയ പത്താം ക്ലാസ്സു കാരന്റെ അമ്മയുടെ കണ്ണീരിലാണ് ഇന്നത്തെ ദിവസം
 കറങ്ങി എത്തിയത്.
ഒരു ദിവസത്തെ സമ്പന്നമോ ദരിദ്രമോ ആക്കുന്ന എത്രയെത്ര.....

2018, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

ജലാധിപത്യം !

ഇത്തവണ വന്നുവിളിക്കുകയായിരുന്നില്ല,  നേരെ കടന്നുകയറി ആധിപത്യം ഉറപ്പിക്കയായിരുന്നു .ഞങ്ങൾ നിരുപാധികം ഒഴിഞ്ഞുകൊടുത്തു. കറുത്തിരുണ്ട് വല്ലാത്തൊരു ഭാവത്തോടെ ജലം എങ്ങും നിറഞ്ഞുകൊണ്ടേയിരുന്നു ,ഞങ്ങൾ ഇറങ്ങുമ്പോൾ. ആ പ്രഭാതത്തിൽ കൃത്യമായി പറഞ്ഞാൽ 2018  ആഗസ്റ്റ് മാസം 16-നു രാവിലെ ഗേറ്റിനു വെളിയിൽ പുഴ എത്തിയത് നാട്ടുവെളിച്ചത്തിൽ ഒരു തിളക്കം പോലെ കണ്ടറിഞ്ഞത് ഏറെ കൗതുകത്തോടെ ആയിരുന്നു. കായൽ അണയാറായ മൂവാറ്റുപുഴയാറിനെ വഴി തടഞ്ഞു രണ്ടായി പിരിച്ച് കുറച്ച് ചുറ്റിവളച്ചു ഒഴുക്കി വിട്ട ഇടവട്ടമെന്ന ഈ കരപ്രദേശം അതുകൊണ്ട് തന്നെ രണ്ടു പുഴകളുടെ ഇടയിലെ തുരുത്തുപോലെ ആണെന്നു പറയാം .ഈ നാട്ടുകാരിയായി മാറി രണ്ടു പതിറ്റാണ്ടിൽ കൂടുതൽ കഴിഞ്ഞിട്ടും രണ്ടു പ്രാവശ്യം മാത്രമേ വെള്ളപ്പൊക്കം എന്നത് കണ്ടനുഭവിച്ചിട്ടുള്ളൂ എന്നതിനാലാണ് അങ്ങനെയൊരു കൗതുകം നില നിന്നത്. എന്നാൽ പടിയുടെ ഉയരം കയറിയിറങ്ങി മുറ്റം നിറയാൻ അധിസമയം എടുത്തില്ല. അതൊരു അത്ഭുതമായി. അന്ന് സന്ധ്യ നേരത്ത് വീട്ടിൽ ഞാൻ മാത്രമുണ്ടായിരുന്ന ഇരുട്ടിലേക്ക് പൂമുഖ വാതലിന്റെ പടിയ്ക്കടി വഴി മഞ്ഞ നിറത്തിൽ പ്രളയജലം വെളുത്ത തറയിലേക്ക് പരന്നു തുടങ്ങി. പിന്നെ വളരെ പെട്ടെന്ന് ഉള്ളാകെ നിറഞ്ഞു. ഇതിനിടയിൽ അമ്മയും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മാറിമാറി ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. ടിവിയിൽ കണ്ടുകൊണ്ടിരുന്ന മഹാപ്രളയ ദൃശ്യങ്ങൾ എല്ലാവരെയും ഭയചകിതരാക്കിയിരുന്നു, എന്നു വേണം പറയാൻ .എല്ലാവരും ആവർത്തിച്ച്‌ ഞങ്ങളോട് വീടുവിടാൻ പറഞ്ഞുകൊണ്ടേയിരുന്നു. ആ രാത്രി ഏറെ വൈകി മുകളിലത്തെ മുറിയിൽ ഉറങ്ങാൻ കിടന്നു. വസ്തുവകകൾ എല്ലാം മുകൾ നിലയിലേക്ക്സുരക്ഷിതമായി  മാറ്റിയ ശ്രമകരമായ അധ്വാനത്തിനു ശേഷവും ഉറക്കം പക്ഷേ അകലെ നിന്നു. വെളിച്ചമില്ല .എങ്ങും ഇരുട്ട് .. വീടിനു മുൻപിലത്തെ ജലവഴികളിലൂടെ പലായനത്തിന്റെ ശബ്ദഘോഷങ്ങൾ കേട്ടുകൊണ്ടേയിരുന്നു .ഇടക്കെഴുന്നേറ്റു താഴേക്കു ടോർച്ചടിച്ചു നോക്കുമ്പോൾ കറുത്ത വെള്ളം മുകളിലേക്ക് ഉയർന്നുകൊണ്ടേയിരിക്കുന്നു .അതൊരു വല്ലാത്ത രാത്രിയായിപ്പോയി .പിന്നെ വെളുത്ത്‌ ഞങ്ങൾ ഇറങ്ങുകയായിരുന്നു ചിങ്ങം ഒന്നാം തീയതി വെള്ളിയാഴ്ച രാവിലെ മുറ്റത്തെ അരയയൊപ്പം വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ രണ്ടു മണിക്കൂർ എടുത്ത ആ ജലയാത്രയെക്കുറിച്ചു തീരെ തന്നെ സങ്കല്പങ്ങൾ തെളിഞ്ഞിരുന്നില്ല .ഒഴുക്കിനെതിരെ പുഴയുടെ നേർക്കു നടന്നു ,പുഴയോരത്തു കൂടിയുള്ള വഴിയേ അരയൊപ്പം വെള്ളത്തിൽ നടക്കുക ഏറെ ശ്രമകരമായിരുന്നു. നടന്നിട്ടും തീരാതെ ജലപാതകൾ !എവിടെയാണ് ജലം ഒഴിഞ്ഞൊരു കര? അവസാനം പാലത്തിനു മുകളിൽ കര തൊടുമ്പോൾ പരിക്ഷീണിതരായിരുന്നു. പാലത്തിൽ നിന്നുനോക്കുമ്പോൾ എങ്ങും പ്രളയജലം മാത്രം  രൗദ്ര ഭീമനെപ്പോലെ മുവാറ്റുപുഴയാർ !ചുറ്റുമുള്ള എല്ലാ ചെറുവഴികളിലൂടെയും നടന്നും നീന്തിയും വള്ളത്തിലുമായി ചെറിയ ചെറിയ ഭാണ്ഡങ്ങൾ പേറിയ അഭയാത്രി പ്രവാഹങ്ങൾ !അവരിലൊരാളായി ,അതിലലിഞ്ഞു ഞങ്ങളും !

2018, മേയ് 26, ശനിയാഴ്‌ച

മനുഷ്യശരീരത്തിനു താങ്ങാവുന്നതിനപ്പുറത്തെ  നിലയില്ലാ കയത്തിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് എന്നെ കൈപിടിച്ച് നടത്തുമ്പോൾ വേദന അസ്ഥികളിൽ കവിതയായ് പൂത്തിറങ്ങുന്നു .ആപാദചൂഢം വലിഞ്ഞു നീളുന്ന ശരീരം ജീവനെ ചേർത്തുനിർത്തി ആയാസപ്പെടുന്നു. നീരു വീർക്കുന്ന ഇടംകൈ പഴംതുണിക്കെട്ടു പോലെ വീണ്ടും ശരീരത്തോട് ചേരുന്നു. അടുത്ത തവണ വീണ്ടും ഒരിക്കൽ കൂടി, ഇറങ്ങുന്നു.. .വലിഞ്ഞു മുറുകുന്നു   . 
         ഗുരുസാഗരത്തിൽ കരിന്തൊലി പുതച്ച പുറത്ത് ചാട്ടവാറടിയേറ്റു പുളഞ്ഞപ്പോൾ മകനേ ... മകനേ. .. .എന്നു വിളിച്ചു കരഞ്ഞ മഹിഷപിതാമഹനെ ഓർക്കുന്നു, ഞാൻ. അതല്ലാതെ മറ്റൊരു ചിത്രവും ഓർമിക്കാനില്ല. ഒരു പക്ഷേ.. കരിന്തൊലിയിൽ ചോരപ്പാടുകൾ വീഴ്ത്തിയ ഒരു ഇടംകൈ. ... .?
കണ്ണീരില്ലാതെ ഞാൻ ആരെവിളിച്ചു കരയണം ?

2017, ഡിസംബർ 12, ചൊവ്വാഴ്ച

ഡിസംബർ... നീയെന്റെ പനിക്കിടക്ക മറക്കാതെ വീണ്ടും വിരിച്ചു !
നീല നിറമുള്ള ചുവരുകളുള്ള മുറി... മഞ്ഞ നിറം വച്ച മനസ്സ് ! കൊതുകിന്റെ മൂളൽ. മടുക്കാതെ ആണ്ടുമുങ്ങുന്ന ഏകാന്തത ! എല്ലാം പഴയപടി തന്നെ.
പഴയവ ചിലതു കൂടിയുണ്ട്, നീയെനിക്കു മറക്കാതെ കൊണ്ടുവരേണ്ടത്.
മഞ്ഞു കണങ്ങൾ ചുംബിച്ചു നിൽക്കുന്ന ഈശോപുല്ലുകൾ നിറഞ്ഞ പ്രഭാതങ്ങൾ !
അവ്യക്ത സുന്ദരങ്ങളായ മഞ്ഞാടമറയ്ക്കപ്പുറമുള്ള മോഹക്കാഴ്ചകൾ !
നിലാവു പുഷ്പിക്കുന്ന കാട്ടുമരങ്ങളുടെ ചുവപ്പും മഞ്ഞയും !
തീക്ഷ്ണ നിശ്ശബ്ദമായ മധ്യാഹ്നങ്ങളുടെ വിരസത !
പാലപ്പൂമണം മത്തു പിടിപ്പിക്കുന്ന മുഗ്ദ്ധ സന്ധ്യകൾ !
കേൾവിയുടെ തുടക്കത്തിൽ പാദങ്ങളിൽ ചെറു താളമായി ഉണർന്ന് ഉടലാകെ പൂത്തു നിറയുന്ന കഥകളി രാവുകൾ !
നളനെയും അര്ജുനനെയും പ്രണയിക്കുന്ന പഴയ ആ കൗമാര മനസ്സും !

2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

മകളെ പെണ്ണുചോദിക്കുമ്പോൾ...
--------------------------------------------------

അവളുടെ പാൽക്കുപ്പി തിളപ്പിച്ചെടുക്കാൻ താൻ മറന്നോ,എന്ന് ആകുലപ്പെട്ടത്, ഇക്കഴിഞ്ഞ നാളിലായിരുന്നുവെന്നു തോന്നിപ്പോകുന്നു. അവൾക്കു കൊടുക്കാൻ എടുത്ത പുല്ലു കുറുക്കിനു ചൂട് പാകമോ എന്ന് നോക്കിയ രുചി ഇപ്പോഴുമുണ്ടെന്റെ രസനയിൽ. വൈകുന്നേരമെത്തുന്ന അമ്മയുടെ ഉമ്മ വാങ്ങാനായി തിടുക്കപ്പെട്ടു വെള്ളം തേച്ചു മുഖം വൃത്തിയാക്കുന്ന കുഞ്ഞിക്കൈകൾ !അനിയനെ കാണാൻ ആശുപത്രിക്കിടക്കയിലെത്തിയ അവളെ കെട്ടിപ്പിടിച്ചു താൻ കരഞ്ഞപ്പോൾ അത്ഭുതം കൊണ്ടു മിഴിഞ്ഞ കുഞ്ഞു മുഖം !ഒക്കെയും ഇതാ ഇന്നലെ കഴിഞ്ഞതേയുള്ളൂ. വളർച്ചയുടെ കീഴ്പ്പെടലുകളിൽ, അനുസരണക്കേടിന്റെ ചൂരൽചൂടിൽ, ഒക്കെയും അവളെ മെരുക്കിക്കൊണ്ടു വന്നത് ഇക്കഴിഞ്ഞ നാളുകളിലായിരുന്നുവല്ലോ.
       കൗമാരം കഴിഞ്ഞു....... യൗവ്വനം എത്തി നോക്കുന്നേയുള്ളൂ.... തന്റെ ഉള്ളുകൾ അവളോടുകൂടി പകരാൻ തുടങ്ങിയിട്ടേയുള്ളൂ... മറ്റൊരു അവകാശി !ഇനിയുള്ള കാലം അവളെ ഏറ്റുവാങ്ങുന്ന മറ്റൊരു വീട് !
ഇനിയായിരുന്നു,എനിക്ക് കൂടെയിരുത്തി സ്നേഹിക്കേണ്ടിയിരുന്നത്.... ഇനിയായിരുന്നു.......
വലിയൊരു നിലവിളിയാണെനിക്ക് കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങുന്നത് !

2017, ജൂൺ 21, ബുധനാഴ്‌ച

മഴ തോർന്നൊരു സായാഹ്നത്തിൽ ............
-----------------------=============
   വെറുമൊരു വാക്ക്..... പീറ്റർ വെറുതെ പറഞ്ഞ ഒന്ന്.... പെട്ടെന്നെനിക്കു വല്ലാതെ തോന്നി. മുൻപിലിരുന്ന ഫയലിൽ വെറുതെ നോക്കി കുറച്ചു നേരം ഞാനിരുന്നു. അവൻ അപ്പോഴേക്കും വേറെയെന്തോ ജോലിയിൽ മുഴുകിയിരുന്നു. എനിക്ക് പക്ഷേ ഒന്നും ചെയ്യാനായില്ല. മേശയുടെ വലിപ്പു ഒന്നു വെറുതെ തുറന്നടച്ചു. പെട്ടെന്നെനിക്കു സങ്കടം വന്നു. കരച്ചിൽ വന്ന് തൊണ്ടയിൽ മുട്ടി. അപ്രതീക്ഷിതമായി പുറത്ത് ജനലിനപ്പുറം മഴ പെയ്യാൻ തുടങ്ങി. ഞാൻ കസേര കുറച്ചുകൂടി വലിച്ചു നീക്കിയിട്ടു. മുൻപിലിരുന്ന  ശൂന്യമായ പേപ്പറിൽ ഒന്നു വരച്ചു.----വീണ്ടും വരച്ചു.... അടുത്ത് എന്തോ ഫലിതത്തിന്റെ ബാക്കിയായി ഒരു ചിരിയുയർന്നു. എന്റെ മുമ്പിലുള്ള പേപ്പറിൽ പതിനൊന്നു വശങ്ങളുള്ള ഒരു ജ്യാമിതീയ രൂപമായിരുന്നപ്പോൾ. പതിനൊന്നു വശങ്ങളുള്ളതിനു എന്താ പേർ പറയുക ?പെട്ടെന്ന് പഴയ ഗണിതശാസ്ത്ര ക്ലാസ്സുകൾ ഓർത്തുപോയി. പണിക്കര് സാറായിരുന്നു, ഞങ്ങൾക്കന്ന് ജിയോമെട്രി എടുത്തിരുന്നത്. സാറിന് ശ്വാസകോശത്തിൽ കാൻസറായിരുന്നു. ഞങ്ങൾ പക്ഷേ അതറിഞ്ഞിരുന്നില്ല. വളരെ ചെറിയ ശബ്ദത്തിൽ സാർ ക്ളാസ്സെടുത്തപ്പോൾ പിൻ ബെഞ്ചിലിരുന്നു ആൺകുട്ടികൾ ബഹളമുണ്ടാക്കി. പലപ്പോഴും തുടർന്ന് പറയാനാവാതെ സാർ നിർത്തി. മുൻപും നീണ്ടചുമയുടെ അന്ത്യത്തിൽ സാർ ക്ലാസ്സു നിർത്തി ഇറങ്ങിപ്പോകാറുണ്ടായിരുന്നു. നോട്ടു പറഞ്ഞു തന്നപ്പോൾ 'കേൾക്കാൻ വയ്യാ.. "എന്നു ഞങ്ങൾ ഒച്ചയെടുക്കവേ തിരിഞ്ഞു ബോർഡിലെഴുതാൻ തുടങ്ങിയ സാർ ചോക്കുപൊടി ശ്വസിച്ചു ശബ്ദത്തോടെ ചുമച്ചു. ഏറെ വൈകി സാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മാത്രമാണ്, ഞങ്ങളതറിയുന്നത്.
                      ഇപ്പോൾ പുറത്തു മഴ കനത്തു പെയ്യുകയാണ്. ദൂരെ കുന്നിൻ മുകളിൽ ആകെ നനഞ്ഞുലഞ്ഞു നിൽക്കുന്ന കാറ്റാടിത്തലപ്പ്‌ എനിക്ക് മഴയിലൂടെ കാണാം. താഴെ കറുത്ത പാതയിൽ ശബ്ദമില്ലാതെ മഴസൂചികൾ സ്ഫടികത്തുണ്ടുകൾ പോലെ വീണു തകരുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥയായതിനാൽ ആവശ്യത്തിലധികം വസ്ത്രങ്ങൾ ധരിച്ച മനുഷ്യർ ഓരോ തുണിക്കെട്ടുകളായി മഴയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ചെളിവെള്ളം തെറിപ്പിച്ചു കടന്നുപോയ ചുവന്ന ബസ്സ് അഞ്ചുമണിയായെന്നു ഓർമിപ്പിച്ചു  വീണ്ടും എനിക്ക് കരച്ചിൽ വന്നു പീറ്ററിന്റെ സീറ്റ് ഒഴിഞ്ഞു കിടന്നു. അവൻ എപ്പോഴോ തന്നെ എഴുന്നേറ്റു പോയിക്കഴിഞ്ഞിരുന്നു.
                  എന്റെ വാടകവീടിന്റെ മുൻപിൽ എപ്പോഴും തിരക്കുള്ള നാട്ടുവഴി ആയതിനാൽ മുൻവശത്തെ വാതിൽ ഞാൻ തുറന്നിടാറില്ലായിരുന്നു. ഭിത്തിയിൽ ഒരു കോളിംഗ് ബെല്ലിന്റെ സ്വിച്ചും ഉണ്ടായിരുന്നില്ല. എന്റെ മുറിയുടെ മരജനാല തുറന്നുവച്ചാൽ എനിക്ക് മുൻവശത്തെ വഴിയുടെ തിരക്കുകൾ കാണാം. അങ്ങകലെ സായന്തനങ്ങളിൽ മാത്രം ചുവന്നു വരുന്ന നീല മലനിരകൾ കാണാം. ശൂന്യതയിലേക്കെന്നവണ്ണം ഒറ്റപ്പെട്ടു  തിളങ്ങുന്നൊരു കുരിശു കാണാം. സമൃദ്ധങ്ങളായ കാറ്റാടിമരത്തലപ്പുകൾ കാണാം.
ആ സായാഹ്നത്തിൽ മഴപെയ്തു തോർന്നുനിൽക്കുമ്പോൾ,പെട്ടെന്നൊരു നിമിഷം  വാതിലിൽ കേട്ട മുട്ട് എന്റെ തോന്നലാണൊന്നു പോലും സംശയിച്ചുപോയി. അടഞ്ഞ വാതിലിനപ്പുറം അത് അവനായിരിക്കുമെന്നു ഞാൻ കരുതിയേയില്ല. അപ്പോൾ കുളിച്ച് മുടിയാകെ വിടർത്തിയിട്ടിരിക്കയായിരുന്നു,ഞാൻ. കണ്ണുകൾ വിടർത്തി അവൻ പറഞ്ഞു,"നിന്നെ ഇങ്ങനെ കണ്ടിട്ട് അതിശയമായിരിക്കുന്നു !" വാതിൽപ്പാളിയിൽ നിന്ന് കയ്യെടുത്തുകൊണ്ടു ഞാൻ പറഞ്ഞു, "കടന്നു വരൂ ".  "നിന്റെ പണികളൊക്കെ കഴിഞ്ഞോ, എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു... ",ഞാൻ നിശ്ശബ്ദം അവനെതിരെയിരുന്നു. മഴ കഴിഞ്ഞു സൂര്യൻ പ്രകാശിക്കാൻ തുടങ്ങിയിരുന്നു. സായാഹ്നവെളിച്ചം വാതിൽ കടന്നുവന്ന് ഞങ്ങളുടെ കാൽച്ചുവട്ടിൽ വീഴുന്നു. അവന്റെ കാലിലെ ഷൂവുകൾ പുറത്തഴിച്ചു വച്ചിരുന്നില്ല. എന്റെ നോട്ടം കാലുകളിൽ തടഞ്ഞതുകൊണ്ടാവണം,പെട്ടന്നവൻ പുറത്തു പോയി ചെരുപ്പുകളഴിച്ചുവച്ചു വന്നു. "നീ വീട് വളരെ വൃത്തിയാക്കി സൂക്ഷിക്കുന്നു,അല്ലേ".മുറിയിൽഞാൻ കഴിഞ്ഞ ദിവസം എടുത്തു വച്ച പൂക്കൾ വാടിയിരുന്നു. പിന്നെ ശബ്ദം താഴ്ത്തി രഹസ്യം പോലെ അവൻ ചോദിച്ചു,"നിന്റെ അമ്മയുടെ മുഖം ഓർമയിൽ സൂക്ഷിക്കാനാവുന്നുണ്ടോ,നിനക്ക് ?". ഒരു നിമിഷം,ഓർമകളുടെയും ഓർമക്കേടുകളുടേയും ലോകത്ത് തങ്ങി നിൽക്കാൻ ശ്രമിച്ചു ഞാൻ. അമ്മയ്ക്കു ചുവന്ന കല്ലുകൾ പതിച്ച കമ്മലുകളുണ്ടായിരുന്നു. ഓർമയിൽ എന്റെ വീടിനു നിറയെ പൂത്ത വള്ളികൾ പടർന്ന ഒരു വേലിക്കെട്ടുണ്ടായിരുന്നു. എന്റെ വീടുകൾക്ക് എന്നും വേലികളുണ്ടായിരുന്നു. എന്റെയീ വാടകവീടിന്റെ വേലിയിലും ശംഖുപുഷ്പം പടർന്നു പൂത്തിരിക്കുന്നു !വൈകുന്നേരങ്ങളിൽ തിരിച്ചു വരുമ്പോൾ വെറുതെ ചില കുഞ്ഞു സ്വപ്നങ്ങളുടെ ഓളങ്ങളിൽ മുങ്ങിപ്പൊങ്ങി പോരുക എന്റെ ശീലമായിരുന്നു. അങ്ങിനെയുള്ള എന്റെ സ്വപ്നങ്ങളിൽ ഒരു വീടുണ്ടായിരുന്നു. നിറയെ ചില്ലു ജനാലകളുള്ള പഴയ ഇരുനില വീട് പുഴയുടെ കരയിലായിരുന്നു !മുറ്റത്തു പടർന്നുനിന്ന മാവിനു ചുറ്റി ആ വീടിനുപോലും ഒരു വേലിയുണ്ടായിരുന്നു !.വേനലിന്റെ ചൂടിൽ മാവിന്റെ മറവിൽ പുഴയോരക്കാറ്റേറ്റ്......മഞ്ഞിന്റെ ഈർപ്പം മുറ്റുന്ന പ്രഭാതങ്ങളിൽ മുകളിലത്തെ വരാന്തയിലെ ചില്ലു ജാലകങ്ങളിൽ മുഖം ചേർത്ത്......
എപ്പോഴും സ്വപ്‌നങ്ങൾ പൂർത്തിയാകുംമുന്പെനിക്കു വീടെത്തുന്നു !
പീറ്ററെന്നോടു യാത്ര പറയുമ്പോൾ മാത്രമാണ് ഇരുളാൻ തുടങ്ങിയ വെളിച്ചത്തെ പറ്റി ഞാൻ ബോധവതിയായത്. വേലിക്കെട്ടിലെ ചെറിയ വാതിൽ തുറന്ന് വളവിനപ്പുറം അവൻ മറയുംവരെ ഞാൻ നോക്കിനിന്നു. പെട്ടെന്ന് മഴ വീണ്ടും തുടങ്ങുകയും ഞാൻ വാതിലടക്കുകയും ചെയ്തു.


2017, ജൂൺ 15, വ്യാഴാഴ്‌ച

പഴയൊരു മഴക്കാലം
--------------------------------

കുളത്തിൽ നിറയുന്ന പുതുവെള്ളത്തിൽ ത വളച്ചാട്ടങ്ങൾക്കിടയിലെ മുട്ടമാലകളിൽ കടുകുമണിപ്രതീക്ഷകൾ !
രാത്രിയിലെ കാറ്റത്ത് അടർന്നുവീണ പ്ലാവിൻ തലർപ്പിൽ ആട്ടിൻകുട്ടിയുടെ നാവ് മധുരം ചേരുന്നു !
പാടത്തെ ഇളംപച്ച പുല്ലിൻ സമൃദ്ധിയിൽ കുട്ടിക്കിടാവിന്റെ കൌതുകം നിറഞ്ഞ കണ്ണുകളും കരകര നാവിന്റെ വിശപ്പും ചേരുന്നു !,മഴസമൃദ്ധിയിൽ രൂപപ്പെട്ട കുഞ്ഞൻ തോട്ടിലെ തെളിവെള്ളത്തിൽ കഴുകിവാരുന്ന പുല്ലിൻ കടയിലെ മണ്ണ് ഒലിച്ചകന്നു.ചിറകെട്ടി നിർത്തുന്ന തെളിനീരൊഴുക്കിൽ പുന്നെല്ലരിച്ചോറു പോലെ ശുദ്ധമായ മണൽ !  കയ്യാലകളിലെ വേരിൻ തണുപ്പിന്റെ ശുദ്ധിയിൽ തണുവറിയുന്ന കണ്ണുകൾ !തിമിർത്ത മഴയിൽ റബ്ബർ തോട്ടങ്ങൾക്കു നടുവിലൂടെ ഏകാന്തമായ വഴികളിൽ ഉച്ചത്തിൽ പാട്ടു പാടി വെള്ളം തെറിപ്പിച്ചു നടന്നുപോയപ്പോൾ നിവർത്തിയ കുടകൊണ്ടു മറയ്ക്കാൻ ശ്രമിച്ചത്‌ കുതിച്ചുപുറത്തു ചാടിപ്പോയ സ്വന്തം മനസ്സിനെ മാത്രമായിരുന്നു !